ഏകാന്തതയുടെ കനം എപ്പോഴെങ്കിലും അളന്നെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ..? അതിന്റെ നീളമോ? തീവ്രത അറിയാൻ ഏതു മാപിനിയാണ് ഉള്ളതെന്നറിയുമോ? ഒരു നിമിഷം കൊണ്ട്, ഏകാന്തതയെക്കമുറിച്ച് ഇത്രയേറെ ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ എവിടെയാണെന്ന് അറിയാമോ...? പുറത്തേക്കു തുറക്കുന്ന ജാലകങ്ങൾ ഇല്ലാത്ത മുറി. ദിവസങ്ങൾ കഴിയുമ്പോൾ മെല്ലെ ഏകാന്തത ചിന്തകൾക്ക് മേൽ ഒരു വല നെയ്യും. പുറം കാഴ്ചകളെ കവർന്നെടുക്കുന്ന ചുവരുകൾ എന്നെ എന്നിലേക്ക് ചുരുക്കും. ഞാൻ ഞാൻ മാത്രമാകും. കാഴ്ചകളേയും ശരീരത്തേയും മാത്രമല്ല ചിന്തകളെയും പുറത്തേക്കു കൊണ്ടുപോകാൻ കഴിയാതെ വരും. അതേ ഞാൻ ഞാൻ മാത്രമാകും. ഇന്നിൽ നിന്നും എനിക്ക് തുറക്കാൻ കഴിയുന്ന ഒരേഒരു വാതിൽ ഇന്നലെയിലേക്കു മാത്രമാകും. ഒരിക്കലും തുറക്കരുതെന്നു കരുതി ചിത്രത്താഴിട്ടു പൂട്ടി ആഴിയിലേക്കു വലിച്ചെറിഞ്ഞ പേടകം തിരകളുടെ ഓളങ്ങളിൽ ഒഴുകി തീരത്ത് വന്നു കിടക്കും. എന്റെ കാഴ്ച്ചവെട്ടത്തിൽ അതങ്ങനെ ഒഴുകി നിൽക്കും. നാളെയെക്കുറിച്ചു മറന്നുപോയ എന്റെ ചിന്തകൾ ഇന്നിൽ നിന്നും ഇന്നലയിലേക്കു തുറന്ന കിളിവാതിലിലൂടെ പുറത്തേക്കു കടക്കും. അതൊടുവിൽ തീരത്തടിഞ്ഞ ആ പേടകത്തിന് മുന്നിലെത്തും. ആ പേടകം തുറന്നു ഞാൻ ഇന്നലെകളിലേക...